കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് വിശാലമായ സാംസ്കാരിക പാർക്കൊരുക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. എം.ടിയുടെ വീട് സന്ദർശിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. കേവല സ്മാരകം എന്ന നിലയിലല്ല, വിവിധ കലാരൂപങ്ങളുടെ പഠന-ഗവേഷണങ്ങൾക്കുള്ള വേദിയായി ഇത് മാറും. ചരിത്ര-സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗ്യാലറി, സിനിമാ തിയേറ്റർ, എഴുത്തുകാരുടെ ശബ്ദ മ്യൂസിയം എന്നിവയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശിൽപശാലകൾക്കുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിദേശത്തുനിന്ന് എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും മറ്റും എത്തിയാൽ താമസിക്കാനുള്ള ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഫുഡ്കോർട്ടുമെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തെയും സാഹിത്യത്തെയും സംസ്കാരത്തെയുമെല്ലാം പുതിയ തലമുറയുടെ മുമ്പിൽ അവതരിപ്പിക്കുന്ന ഒരു വിജ്ഞാന കേന്ദ്രമാകും എം.ടി വാസുദേവൻ നായരുടെ പേരിൽ ഒരുക്കുക. രാജ്യത്തെ തന്നെ ഈ രൂപത്തിലുള്ള ആദ്യത്തെ പാർക്കായിരിക്കും കോഴിക്കോട് യാഥാർഥ്യമാകുക.
ഉമ്പായിയുടെ പേരിലുള്ള അക്കാദമിയും ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. ഇവ രണ്ടിനും സ്ഥലം കണ്ടെത്താൻ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ കെ ജയന്ത്, കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ മന്ത്രിയെ അനുഗമിച്ചു. വീട്ടിലെത്തിയ മന്ത്രിയെ എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും മുൻ മന്ത്രി എം.കെ. മുനീറും ചേർന്ന് സ്വീകരിച്ചു.